WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

തിങ്കളാഴ്‌ച, ജനുവരി 09, 2012

പ്രകൃതിയുടെ ഉള്ളറകളിലേക്ക് ഇ.എം.ഇ.എ സംഘം

ഞങ്ങളുടെ വെള്ളരി കാഴ്ച - P.V.Rasheed

നാലാം തവണയും വെള്ളരിമല കയറുന്ന 'ഗുരുസ്വാമി' തോമസ് മാസ്റ്ററുടെ നായകത്വത്തില്‍ തന്നെയായിരുന്നു ഇത്തവണയും 'ഇ.എം.ഇ.എ' സംഘത്തിന്റെ മലകയറ്റം. ഡിസമ്പര്‍ 26 ന്‌ ഉച്ചക്ക് ആനക്കാം പൊയില്‍ എന്ന ഗ്രാമത്തിലെ ഒരു വീട്ടില്‍ ഞങ്ങള്‍ വന്ന മൂന്ന് കാറൂകളൂം സുരക്ഷിതമായി പാര്‍ക്ക് ചെയ്ത് , ഞങ്ങളുടെ ഗൈഡ് ജോസിന്റെ കൂടെ കൃത്യം 2 .30 ന്‌ ഒരു മൗന പ്രാര്‍ത്ഥനക്ക് ശേഷം ഞങ്ങള്‍ 14 പേര്‍ യാത്ര ആരംഭിച്ചു.

യാത്രക്കായുള്ള ഒരുക്കം
           രണ്ട് ദിവസത്തേക്ക് വേണ്ട ഭക്ഷണവും പാചക പാത്രങ്ങളും , പുതപ്പും, ടെന്റും കൃത്യമായി പതിനാല്‌ പേര്‍ക്കായി വീതിച്ച് ഷോള്‍ഡര്‍ ബാഗുകളില്‍ നിറച്ച് ഒരു ചെറിയ കല്ല് പതിച്ച വഴിയിലൂടെ ഞങ്ങള്‍ സാവധാനം നടന്നു തുടങ്ങി. റബ്ബര്‍തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും പിന്നിട്ട് ഒരു മണിക്കൂര്‍ കൊണ്ട് ഇടതൂര്‍ന്ന പച്ചില കൊട്ടാരത്തിലേക്ക് പ്രവേശിച്ചപ്പോള്‍ മുതല്‍ ഡിസമ്പറിന്റെ ശൈത്യം ഉള്ളറിയാന്‍ തുടങ്ങിയിരുന്നു.
വഴിയിലെ വിശ്രമവേള

       പ്രകൃതിയുടെ അനുഗ്രഹം ഏറെ സിദ്ധിച്ചിട്ടുള്ള വെള്ളരിമല ചെങ്കുത്തായ ഒരു നിത്യ ഹരിത വനമേഘലയാണ്‌ , മലകയറിയെത്തുന്ന പ്രകൃതി സ്നേഹികള്‍ക്ക് മനം മയക്കുന്ന കാഴ്ച്ചയാണ്‌ പ്രകൃതി ഒരുക്കിയിരിക്കുന്നത്. ആ നിത്യ ഹരിത പ്രൗഢിയില്‍ അലിഞ്ഞില്ലാതാകുന്ന രണ്ട് ദിനരാത്രങ്ങളായിരുന്നു ഞങ്ങളുടെ മനസ്സ് നിറയെ.തുടക്കത്തിന്റെ ആവേശംകൊണ്ടാവാം ഞങ്ങള്‍ ഉദ്ദേശിച്ചതിലും നേരത്തെ "ഒലിച്ചു ചാട്ടത്തില്‍" എത്തി .
ഒലിച്ചു ചാട്ടത്തില്‍..
         ഹരിത രമണീയത കള്‍ക്കിടയിലൂടെ കുത്തി ഒഴുകുന്ന അരുവിയുടെ കിന്നാരം ഞങ്ങള്‍ വളരെ ദൂരെനിന്നുതന്നെ കേട്ടിരുന്നു. പാറക്കൂട്ടങ്ങള്‍കിടയിലൂടെ ഒഴുകി നൂറ് മീറ്റര്‍ ഉയരത്തില്‍ നിന്ന് ഒലിച്ചിറങ്ങുന്ന ശുദ്ധമായ നീര്‍ച്ചാല്‍ ഞങ്ങളുടെ മനസ്സിന്റെ താഴ്വരയില്‍ പതഞ്ഞ് ഒഴുകുകയായിരുന്നു. അര മണിക്കൂറോളം "ഒലിച്ചു ചാട്ടത്തില്‍" ചെലവഴിച്ച് ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.
ഒലിച്ചു ചാട്ടത്തിന്റെ മുകള്‍ ഭാഗത്ത് എത്തിയപ്പോയേക്കും പടിഞ്ഞാറന്‍ ചക്രവാളം വര്‍ണ്ണാഭമായിരുന്നു . അരുവിയുടെ അടുത്ത് ഒരു പരന്ന വിശാലമായ പാറക്ക് സമീപം ഞങ്ങള്‍ അന്നത്തെ യാത്ര അവസാനിപ്പിച്ചു.
തണുപ്പേറിയ ഒരു പ്രഭാത പോസിങ്
ചിലര്‍ ടെന്റ് നിര്‍മ്മാണത്തില്‍ മുഴുകിയപ്പോള്‍ മറ്റു ചിലര്‍ വിറക് ശേഖരിച്ചു. പാചക വിദഗ്ദര്‍ ഭക്ഷണമുണ്ടാക്കാന്‍ തുടങ്ങി. ടെന്റില്‍ വെച്ച് നമസ്കരിച്ച ശേഷം കോഴിക്കറിയും ചോറും തിന്ന് എല്ലാവരും പാറപ്പുറത്ത് വിശ്രമിച്ചു . മേശപ്പൂവും കമ്പിത്തിരിയും കത്തിച്ച് ചിലര്‍ കൃസ്തുമസ് ആഘോഷിച്ചു. തണുപ്പിന് കാഠിന്യം കൂടിയപ്പോള്‍ എല്ലാവരും തീക്ക് ചുറ്റും വട്ടമിട്ടു. രാത്രി ഏറെ വൈകിയപ്പോള്‍ ഓരോരുത്തരായി ടെന്റില്‍ അഭയം കണ്ടത്തി.
ക്രസ്തുമസ് ആഘോഷത്തില്‍
രണ്ടാം ദിവസത്തെ യാത്ര കൂടുതല്‍ ദുഷ്കരമാണെന്ന് ജോസ് പറഞ്ഞു. ഗംഭീരമായ ഒരു ഉപ്പുമാവ് പ്രാതലിന് ശേഷം ഏഴ് മണിക്ക് തന്നെ ഞങ്ങള്‍ യാത്ര ആരംഭിച്ചു.
ആനത്താരിയിലൂടെ നടന്ന് നടന്ന് ചെങ്കുത്തായ വഴികള്‍ പിന്നിട്ട് കടന്നുപോയപ്പോള്‍ വഴിയില്‍ കണ്ട ആനപിണ്ഡം ഞങ്ങളില്‍ വിസ്മയമുണര്‍ത്തി. ചിലരുടെ മനസ്സില്‍ ഒരു കൊള്ളീയാന്‍ മിന്നിയോ..? ഇത്രയും ഇടുങ്ങിയ ചെങ്കുത്തായ വഴികളില്‍ ആനകള്‍ക്ക് എത്തിപ്പെടാന്‍ കഴിയുമോ?!!.. പൗരാണിക കഥകളിലെ ചിറകുള്ള ആനകള്‍ ഇനി യാഥാര്‍ത്ഥ്യമാണോ ?!!.. .
ആനത്താരിയിലൂടെ.. അല്പം ഭയത്തോടെ..
ഏകദേശം ഒരു 16 കിലോമീറ്റര്‍ മലകയറി ഉച്ചക്ക് രണ്ടരമണിക്ക് ഞങ്ങള്‍ ഏറെക്കുറെ മുകള്‍ പരപ്പിലെത്തി തണുപ്പിന് ക്രീമും വേദനക്ക് ബാമും തേച്ച്
അല്‍പ സമയം അവിടെ തങ്ങി. തുടര്‍ന്ന് ഒരു പത്തുമിനിറ്റുകൂടി നടന്ന് ഞങ്ങള്‍ വെള്ളെരിമലയുടെ വിസ്മയത്തുമ്പത്തെത്തി. മുന്നില്‍ തുറന്നുവെച്ച വിശാലമായ ഒരു കാല്പനിക ലോകം !! . മുകളീല്‍ നിന്നുള്ള താഴ്വര കാഴ്ചയും പച്ചില കോട്ടക്കണക്കെ ഉയര്‍ന്നു നില്‍കുന്ന കുന്നുകളും ഞങ്ങളുടെ 28 കണ്ണൂകള്‍കും മൂന്ന് സൂപ്പര്‍ ക്യാമറകള്‍ക്കും ഒപ്പിയെടുക്കാന്‍ പറ്റുന്നതിന് അപ്പുറമായിരുന്നു.
Great Velleri
(സ്തുതിക്കാതിരിക്കാന്‍ കഴിഞ്ഞില്ല സര്‍വേശ്വരനെ അവന്റെ സൃഷ്ടിപ്പുന്റെ വിശാലതക്കും വൈവിധ്യത്തിനും മുമ്പില്‍ മനുഷ്യ നേത്രം എത്ര നിസ്സാരം!!.. ) വെള്ളരിമലയിലെ ഓരോ മരവും വിവിധതരം ഇലകളാല്‍ അലങ്കരിക്കപെട്ട് സായാഹ്നത്തില്‍ സ്വര്‍ണ്ണ വര്‍ണ്ണമണിഞ്ഞപ്പോള്‍ ആരെയോ സ്വീകരിക്കാന്‍ ഒരുമിച്ച് ഒരുക്കിവെച്ച ബൊക്കെ കണക്കെ സുന്ദരമായിരുന്നു. "ഞങ്ങളുടെ രക്ഷിതാവേ നീ നിരര്‍ത്ഥകമായി സ്ഷ്ടിച്ചതല്ല ഇത് . നീ എത്രയയോ പരിശുദ്ധന്‍ " ( വി.ഖു. 3 -191 )
പുതിയ കാഴ്ചപ്പുറങ്ങള്‍ തേടിയുള്ള അലച്ചിലില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഇരുണ്ട ഓടമരങ്ങള്‍ക്കിടയിലൂടെ ഉള്ള നടത്തത്തില്‍ മുന്നില്‍ കണ്ട ചൂടുള്ള ആനപ്പിണ്ഢവും മൂക്കില്‍ തുളച്ചുകയറുന്ന ആനച്ചൂരും നിശബ്ദരാകാനുള്ള ജോസിന്റെ മുന്നറിയിപ്പും ഞങ്ങളില്‍ പരിഭ്രാന്തി പരത്തി.
ആനത്താവളത്തിലൊരു പോസിങ്..
ഒരു ആനക്കൂട്ടത്തിന്റെ സമീപ്പത്ത് ഞങ്ങള്‍ എത്തിയിരിക്കുന്നു.. !! . ഇടതൂര്‍ന്ന് ഉയര്‍ന്നു നില്‍കുന്ന ഇരുണ്ട വനത്തിനുള്ളില്‍ ഓടാന്‍ പോലും സ്ഥലമുണ്ടായിരുന്നില്ല. തിരിച്ച് പോകാന്‍ തീരുമാനിച്ച്പ്പോള്‍ ആനകളെ കാണാത്തതിലെ ദു:ഖവും അവിടെ വെച്ച് കാണുന്നതിലെ അപകടവും ഓര്‍ത്ത് മനസ്സ് ചഞ്ചലമായിരുന്നു.
മരങ്ങള്‍ തീര്‍ത്ത വേലിക്കെട്ടിനുള്ളീല്‍ ആര്‍.ഇ.സി പാറക്ക് മുകളീല്‍ ടെന്റ് കെട്ടി അന്ന് രാത്രി താമസിച്ചു.
മലമുകളിലെ ഇടതൂര്‍ന്ന് നില്‍കുന്ന കുറിയ മരങ്ങള്‍ ഒരു സമാഹാരത്തിലെ വ്യത്യസ്ഥ കവിതകളെ പോലെ രൂപത്തിലും വര്‍ണ്ണത്തിലും വൈവിദ്യമുള്ളവയായിരുന്നു. വൈകുന്നേരം തന്നെ മലയെ തണുപ്പ് മൂടിയിരുന്നു. രാത്രിയിലെ തണുത്ത കാറ്റ് തീയണച്ചു കളഞ്ഞു.
മൂന്ന് ചതുരശ്രമീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള ടെന്റില്‍ 14 പേര്‍ കിടന്നിട്ടും സ്ഥലം ബാക്കിയായിരുന്നു.!!! . മൂന്നു ദിവസത്തെ പഠന സാഹസിക യാത്രയില്‍  പ്രകൃതിയെ ഒരുനുള്ളുപോലും നോവിക്കാതെ... കാട്ടുതീ പടര്‍ത്താതെ... മലിനമാക്കാതെ... ഇനിയും കാണാമെന്ന സാന്ത്വന വാക്കോടെ... മൂന്നാം ദിവസം രാവിലെ ഞങ്ങള്‍ വെള്ളരി മലയോട് യാത്ര ചോദിച്ചു. ഒപ്പം അവളുടെ പ്രശാന്തതയെ അസ്വസ്ഥമാക്കിയതിന്‌ ക്ഷമയും.
വാല്‍കണ്ണ്
ക്ഷമിക്കുക ! 14 പേരുടെ വനവാസം നിന്‍ ഉറവയെ മലിനമാക്കിയെങ്കില്‍...
ആതിഥേയരെ ക്ഷമിക്കുക. ! ഞങ്ങളുടെ പടക്കങ്ങളും തീയും നിങ്ങളുടെ ഉറക്കം കെടുത്തിയെങ്കില്‍!!
വെള്ളരിയുടെ നെറുകയില്‍....

Oh Velleri !! ..we will return to your lap for you have captured our mind and heart...!









Visit Our Website : The mission of Vellerimala

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക