WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ശനിയാഴ്‌ച, സെപ്റ്റംബർ 03, 2011

അറുപതുകഴിഞ്ഞ പ്രവാസികള്‍ക്ക് പെന്‍ഷന്‍-മുഖ്യമന്ത്രി





തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന അറുപതുവയസ്സ് കഴിഞ്ഞ എല്ലാ പ്രവാസികള്‍ക്കും പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നോര്‍ക്ക റൂട്ട്‌സിന്റെ ആസ്ഥാനമന്ദിരമായ നോര്‍ക്ക സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസി ക്ഷേമബോര്‍ഡ് വഴിയാകും പെന്‍ഷന്‍ നല്‍കുക. മുഴുവന്‍ പ്രവാസികളെയും ക്ഷേമബോര്‍ഡില്‍ അംഗങ്ങളാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളില്‍ തടവില്‍ കഴിയുന്നവരുടെ നിരപരാധിത്വം തെളിയിക്കാന്‍ വിദേശ മലയാളി സംഘടനകളുടെ സഹകരണത്തോടെ നിയമസഹായ കേന്ദ്രങ്ങള്‍ തുടങ്ങും. വിദേശരാജ്യങ്ങളില്‍ പൊതുമാപ്പ് ലഭിക്കുന്നവരെ തിരിച്ചെത്തിക്കാനും സംഘടനകളുടെ സഹായത്തോടെ പദ്ധതികള്‍ തയ്യാറാക്കും. ഇപ്പോള്‍ നിലവിലുള്ള പോലീസ് എന്‍.ആര്‍.ഐ. സെല്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വിപുലീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിദേശത്ത് തൊഴില്‍ തേടിപ്പോകുന്നവര്‍ക്ക് അതത് രാജ്യത്തെ നിയമങ്ങളും മറ്റും മനസ്സിലാക്കുന്നതിനുള്ള ഓറിയന്റേഷന്‍ പരിപാടിയും വിപുലീകരിക്കും. വിദേശ എംബസികളില്‍ മലയാളം അറിയാവുന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു.

തൈക്കാട് ഗസ്റ്റ് ഹൗസിന് സമീപമാണ് നോര്‍ക്ക സെന്റര്‍. വിദേശത്ത് തൊഴില്‍ തേടിപ്പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനുള്ള കേന്ദ്രം, പ്രവാസി ക്ഷേമ ബോര്‍ഡ് ഓഫീസ്, നോര്‍ക്ക റൂട്ട്‌സ് കോള്‍ സെന്റര്‍, നോര്‍ക്ക റൂട്ട്‌സ് ആസ്ഥാന ഓഫീസ്, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് ഓഫീസ്, നോര്‍ക്ക ബിസിനസ് സെന്റര്‍ തുടങ്ങിയവയാണ് ഏഴ് നിലകളുള്ള കെട്ടിടത്തില്‍ ഉള്ളത്. 1800 4253939 എന്നതാണ് കോള്‍ സെന്റര്‍ നമ്പര്‍. ഇപ്പോള്‍ ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന അറ്റസ്റ്റേഷന്‍ സെന്റര്‍ വൈകാതെ നോര്‍ക്ക സെന്ററിലേക്ക് മാറ്റും. എട്ടുകോടി ചെലവില്‍ ഹെതര്‍ കണ്‍സ്ട്രക്ഷനാണ് കെട്ടിടം നിര്‍മിച്ചത്.
കടപ്പാട്; മാത്രുഭൂമി
.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക